Monday, November 24, 2008

അഭയാക്കേസ് -കര്‍ത്താവിന്റെ കൈയ്യിലെ കേസ്‍‍‍‍











പതിനാറ് വര്‍ഷത്തിനൊടുവില്‍ അഭയക്കേസിലെ ആദ്യ അറസ്റ് നടന്നു. അഭയയുടെ ആത്മാവ് 16 വര്‍ഷം നീതി തേടി പ്രതികളുടെ പിന്നാലെ ഒരു അദൃശ്യ സാന്നി ദ്ധ്യമായി പിന്‍തുടരുകയാണ്. ഒടുവില്‍ തന്നെ വകവരുത്തിയവരെ മാന്യതയുടെ മുഖംമൂടിയില്‍നിന്നും പുറത്തുകൊണ്ടുവന്നിരിക്കുന്നു. ഫാദറിന്റെ കോട്ടൂരിയിരിക്കുന്നു..... പിതൃക്കയെ വിയര്‍ക്കുകയായിരുന്നു.... കൂട്ട നിന്ന ദൈവത്തിന്റെ മാത്രം മണവാട്ടിയാകേണ്ട കന്യാസ്ത്രീ സെഫിയും വളരെ സേഫായി സി.ബി.ഐയില്‍! അഭയാക്കേസിന്റെ വിശദാംശങ്ങള്‍ ഏവര്‍ക്കുമറിയാം. അതൊളിക്കാന്‍ ശ്രമിച്ച് 16 വര്‍ഷമായി പുറകില്‍ തീയുമായി ഓടി നടക്കുമായിരുന്നു സുഖിമാന്മാര്‍! ആദ്യം ലോക്കല്‍ പോലീസ് യൂറേക്കാ, യൂറേക്കാ വിളിച്ചു.... അഭയ ആത്മഹത്യ ചെയ്തു! പിന്നെ ക്രൈംബ്രാഞ്ച് എന്നു പേരുള്ള ക്രിമിനലുകളുടെ ബ്രാഞ്ച് അന്വേഷിച്ചു. യൂറേക്കാ, യൂറേക്കാ വിളിച്ചു.... കൂ.......കൂ....... കണ്ടുപിടിച്ചേ... അഭയ സ്വയം ശ്വാസംമുട്ടിച്ച് മരിച്ചിട്ട് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്രേ! ഹോ! എന്തൊരു സിസ്റര്‍! ഒരു മൈക്കിള്‍ തിയറി.
ഒരു പക്ഷേ, രാമന്‍ ഇഫക്ടിനുശേഷം നൊബേല്‍ സമ്മാനത്തിനര്‍ഹമായ മറ്റൊരു ഇഫക്ടായി മൈക്കിള്‍ ഇഫക്ട്! ലോക്കല്‍ സ്വച്ഛം. ക്രൈംബ്രാഞ്ച് സ്വച്ഛം. എന്നാല്‍ കോടതികള്‍ക്ക് സ്വച്ഛതയില്ലാതായി. സി.ബി.ഐ. വന്നു.... നേരറിയാന്‍ സി.ബി.ഐ. റ്റ...റ്റ....റ്റ....റ്റ..ട..ട..റ്റ....... ട്യൂണ്‍ മാത്രം ബാക്കിയായി. നേരറക്കാന്‍ സി.ബി.ഐ. എന്നായി ജനം. കോടതിയില്‍ അവരു പറഞ്ഞു: യുറേക്കാ... യുവര്‍ ഓണര്‍. അഭയ എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ മരിക്കുമെന്ന്.... അത് ഓര്‍ത്ത് ടെന്‍ഷനടിച്ച് സിസ്റര്‍ നേരത്തെ അങ്ങ് ആത്മഹത്യ ചെയ്തു. ഇതില്‍ പ്രതി കിണറും അതിലെ വെള്ളവുമാണ്. കോടതി ചെവിക്കു പിടിച്ചു. സി.ബി.ഐ. ചേട്ടന്മാര്‍ വിയര്‍ത്തു. ക്യാഷ് ബാലന്‍സുള്ളവരോ ബാക്കിയൊക്കെ ഞങ്ങള്‍ക്ക് വിട്ടേര്. എന്നു പറഞ്ഞ സി.ബി.ഐക്കാര്‍ക്കും പൊറുതി മുട്ടി. കോടതികളെ ശപിച്ചു. വിധിച്ച, ദുഷിച്ച ന്യായാധിപന്മാര്‍ പാറപ്പുറത്ത് വിത്തായിപ്പോകട്ടെ എന്ന് പ്രതിപുരുഷന്മാര്‍ കുനിഞ്ഞിരുന്ന് പ്രാകി. പത്തു കല്പനകള്‍ ഇവരുടെ പുതിയ ജീവിത സ്റൈലിനു ചേരില്ലെന്ന് കണ്ട് ഒന്നു മാറ്റിയതിനാണോ ഇത്രയും വലിയ കോലാഹലം. ദൈവത്തിന്റെ പുരുഷന്മാര്‍ വെറും പ്രതിയാകുന്നു. കര്‍ത്താവേ, നീ പാറയാകുന്നു. പണം കുരിശാകുന്നു. കോട്ടൂരി ഫാദറും പണം കൊണ്ടു പുതൃക്കുന്ന ഫാദറും എല്ലാം കണ്ടും അനുഭവിത്ത് സെഫി സെഫി എന്നു ചിരിക്കുന്ന കന്യാസ്ത്രീയും ജയിലില്‍! സഭ ഉണര്‍ന്നു... ഇവര്‍ നിരപരാധികള്‍. അവരല്ല പ്രതികള്‍. സാക്ഷിമൊഴി അവിശ്വസനീയം. പത്രപ്രസ്ഥാവന വന്നു. പതിനാറ് വര്‍ഷം മുമ്പ് വന്ന സംഭവത്തിന്റെ സാക്ഷിമൊഴി പഴകിയെന്നു വാദം. രണ്ടായിരം വര്‍ഷം മുമ്പു നടന്ന മറ്റൊരു അരുംകൊലയുടെ സാക്ഷിമൊഴിയല്ലേ ക്രിസ്തുവിന്റെ ചരിത്രം. അതു പഴകിയ സാക്ഷിമൊഴിയോ? പ്രതി ഇവരല്ലെങ്കില്‍ മറ്റാരാണെന്ന് കാണിച്ചുകൊടുക്കൂ. കൊല്ലപ്പെടുന്നവരോട് നീതി കാട്ടാതെ സംശയഗ്രസ്തരോട് ഒട്ടിനിന്നു സ്ഥാനമാനങ്ങള്‍ നല്കുന്നത് ദൈവനീതിയാണോ? കന്യാസ്ത്രീകള്‍ കോണ്‍വെന്റുകളില്‍ മരിക്കുന്നു. ആത്മഹത്യ ചെയ്യുന്നു. ഇതു കൊലപാതകമാണോ? സ്വാഭാവിക മരണമാണോ? ഒറീസയിലെ കന്യാസ്ത്രീയുടെ മാനഭംഗം തെറ്റാണോ? കോണ്‍വെന്റുകളിലെ കൊലയും അപമാനവും ആരുടെ അവകാശമാണ്. പക്ഷേ ദൈവം സഭയുടെ വരുതിയിലല്ല. പ്രാര്‍ത്ഥിക്കുന്നവര്‍ക്കൊപ്പമാണ്. വേദനിക്കുന്നവര്‍ക്കൊപ്പമാണ്. അഭയക്കൊപ്പമാണ് ദൈവം. സി.ബി.ഐ. അല്ല ഈ കേസ് അന്വേഷിച്ചത്. മിശിഹാ തമ്പുരാന്‍ തന്നെയാണ്. വഴിയറിയാതെ കുഴങ്ങുന്ന കുഞ്ഞാടുകള്‍ക്കൊപ്പമാണ് അദ്ദേഹം. ഈ പ്രതികള്‍ ആരും പത്ത് കല്പനകള്‍ മറക്കരുതായിരുന്നു. അഭയമാര്‍ അദൃശമായ കരങ്ങളാല്‍ വേട്ടയാടപ്പെടുന്നു. പീലാത്തോസുകള്‍ കൈകഴുകുന്നു. പണം അതാണ് ഇന്നിന്റെ ദൈവം. പ്രതിയുമാകാം. പുരുഷനുമാകാം. പക്ഷേ കുരിശുകള്‍ പെരുകുകയാണ്! അഭയാക്കേസ് കര്‍ത്താവിന്റെ കൈകളിലാണ്. അതിന് കൂച്ചുവിലങ്ങിടാന്‍ ഒരു പ്രതിയും നോക്കേണ്ട.
സാമൂഹ്യപാഠം: ഒതളവും മുന്തിരിയും ഒരേ മണ്ണില്‍നിന്നും കിളിര്‍ത്തു വിളയുന്നു. പ്രതിയും പ്രതിപുരുഷനും അങ്ങനെതന്നെ. കന്യാസ്ത്രീയിലും ഉണ്ടൊരു സ്ത്രീ! വെറും സ്ത്രീ!

No comments: