Tuesday, November 25, 2008

വരുന്നു.... പച്ചക്കറിക്കിറ്റുകള്‍

കേരളത്തില്‍ പച്ചക്കറികള്‍ക്ക് അനിയന്ത്രിതമായ വില കയറ്റമാണ്. എന്തും വാങ്ങിത്തിന്നുവാന്‍ മാത്രം അറിയുന്ന ഒരു സംസ്ക്കാരം കേരളത്തില്‍ വളര്‍ന്നുവന്നതോടെ നമ്മേ തീറ്റിപ്പോറ്റുന്ന തമിഴരും തെലുങ്കരും നല്ല വിപണിയായി ഹരിതകേരളത്തെ കണ്ടുകഴിഞ്ഞു. ഹരിതകേരളത്തില്‍ തിരിമുറിവുകള്‍ പേറുന്ന മരങ്ങളേ ഉള്ളൂ. മലക്കറികളും മറ്റു കൃഷികളും നാം മറന്നുപോയി. വെള്ളം കൃഷിക്കുപയോഗിക്കാനായി തമിഴുനാടുകാരന്‍ മുല്ലപ്പെരിയാറും മറ്റും കയ്യടക്കുന്നു. അതുകണ്ട് അസൂയയോടെ നാം വെറുതെ വെള്ളത്തിനുവേണ്ടി വാദിക്കുന്നു. ഉപയോഗിക്കുന്നവനെങ്കിലും ഉപയോഗിച്ചോട്ടെ! ഓണം വന്നപ്പോള്‍ സര്‍ക്കാര്‍ കിറ്റുകളുമായി രംഗത്തുവന്നു. പൊതുവിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ നല്ല പ്രതികരണം ഉണ്ടാക്കി. ഏത്തയ്ക്കാ ഉള്‍പ്പെടെ പലതിന്റേയും വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന്റെ ഏജന്‍സികളുടെ ഇടപെടല്‍ ..... പക്ഷേ എന്നും കിറ്റുമായി ഒരു സംസ്ഥാനത്ത് ഒരു സര്‍ക്കാരിനു എത്രകാലം പിടിച്ചുനില്‍ക്കാനാവും? കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നയവും നവീനവും അടിയന്തിരമായി നമുക്ക് വേണം. അതിന് ആദ്യം വേണ്ടത് കൃഷിഭൂമിയുടെ നശീകരണം തടയുക എന്നതാണ്. വയലേലകള്‍ ഇഷ്ടികകളങ്ങളും ഫ്ളാറ്റുകളുമായി മാറുന്നു. മണല്‍ക്കുഴികളാകുന്നു. വെള്ളം കെട്ടികിടക്കുന്ന ചതുപ്പുനിലങ്ങളായി പായലും ചെടികളും നിറഞ്ഞു കിടക്കുന്നു. കര്‍ഷകര്‍ക്ക് ഉപജീവനത്തിനുള്ള ഒരു മേഖലയല്ല ഇന്ന് നമ്മുടെ കാര്‍ഷിക രംഗം. അത് ആത്മഹത്യയിലേക്ക് നയിക്കുന്ന റിസ്ക്കുകളാണ്. കടവും ദാരിദ്യ്രവും മാത്രമാണ് കേരളത്തിലെ അവശേഷിക്കുന്ന കര്‍ഷകര്‍ക്കുള്ളത്. തേനിയിലും കമ്പത്തും പച്ചക്കറികളും വാഴക്കുലകളും വിളയുന്നു. കര്‍ഷകന് വരുമാനം ലഭിക്കുന്നു. അവര്‍ക്കുവേണ്ടി തമിഴ്നാടു സര്‍ക്കാര്‍ വേണ്ടത് നല്‍കുന്നു. സ്വന്തം നാടുകള്‍ സംസ്ഥാനം എന്ന ചിന്താഗതി അവിടെ ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാരിനുമുണ്ട്. തമിഴിന്റെ ഭാഷാ സ്നേഹവും തമിഴ്ക്കൂറും അവന്റെ അദ്ധ്വാനത്തിലും വ്യാപാരത്തിലും തൊഴിലിലുലം എന്നും ഏറിത്തന്നെ നില്‍ക്കുന്നു.

തമിഴര്‍ക്ക് കേരളം എല്ലാത്തരത്തിലും ഒരു ഗള്‍ഫാണ്. അവരിവിടെ ചെയ്യാത്ത ജോലികളില്ല. അവര്‍ ബേക്കറി നടത്തുന്നു. ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കി തലയിലേറ്റി വീടുവീടാന്തരം കയറുന്നു. ആക്രി പെറുക്കി വില്ക്കുന്നു. ചൂലു വില്‍ക്കുന്നു. അവലും കലവും വില്‍ക്കുന്നു. ഹോട്ടലുകള്‍ നടത്തുന്നു. തുണി തേച്ചു കൊടുക്കുന്നു. തമിഴര്‍ മാനേജുമെന്റുകളായ ഹോട്ടലുകളിലെ ആഹാരത്തിനു തീവിലയാണ്. ഒരു ചപ്പാത്തിയ്ക്കു 8.50 രൂപയാണ് വില! ഒരു കിലോ ആട്ടയ്ക്ക് 20 രൂപയേ വിലവരുന്നുള്ളൂ. ഒരു ചപ്പാത്തിയ്ക്കു 50 ഗ്രാം ഭാരം കാണുമോ എന്നു സംശയമാണ്.! പെട്രോള്‍ വില കയറുമ്പോള്‍ സാധനങ്ങള്‍ക്കു വില കയറുന്നു. പക്ഷേ വില കുറയുമ്പോള്‍ കൂടിയ വിലകള്‍ ഒന്നും കുറയുന്നുമില്ല. എല്ലാത്തിനും കിറ്റുകളുമായി സര്‍ക്കാരിനു എത്രകാലം പിടിച്ചു നില്‍ക്കാനാവും? നമുക്ക് നമ്മുടെ കാര്‍ഷികരംഗത്തിന്റെ സമൃദ്ധി തിരികെ കൊണ്ടുവരുവാന്‍ ഈര്‍ജ്ജിത ശ്രമങ്ങളാണ് വേണ്ടത്. കാര്‍ഷികരംഗം മികച്ച വരുമാനവും അന്തസ്സുമുള്ളതും ഒരു സേവനരംഗം കൂടിയാണെന്ന ബേധം വളര്‍ത്തുകയാണുവേണ്ടത്! സാമൂഹ്യപാഠം: ക്വിറ്റ് ഇന്ത്യയും നമ്മുടെ കിറ്റുകളും തമ്മിലുള്ള ബന്ധം? ചരിത്ര വിദ്യാര്‍ത്ഥികള്‍ അന്വേഷിക്കുന്നു. ഒന്നുറപ്പാണ് കേരളത്തില്‍ നിന്ന് ക്വിറ്റായനാണ് ഇന്നു കിറ്റായി സര്‍ക്കാര്‍ ചുമതലയില്‍ എത്തിക്കാന്‍ തുടങ്ങുന്നതാണ്!

No comments: