Tuesday, November 25, 2008

ഈ പുണ്യപുരാണ കഥ സ്പോണ്‍സര്‍ ചെയ്യുന്നത്...

നാമജപം നാമമാത്രമായി കഴിച്ചുകൂട്ടി അത്താഴവും നേരത്തെ ഉണ്ട് പാറുവമ്മ തയ്യാറായി ഇരിക്കുന്നു. മരുമക്കളും കൊച്ചുമക്കളും പരസ്പരം മുറുമുറുപ്പില്ലാതെ സ്വീകരണമുറിയില്‍ ഒന്നിച്ചിരിക്കുന്ന സന്ദര്‍ഭം കുറച്ചേയുള്ളൂ. ചാനലുകളില്‍ പ്രത്യക്ഷമാകുന്ന പുണ്യപുരാണ സീരിയല്‍ മുഹൂര്‍ത്തം. സമയം സമാഗതമായി.... സ്പോണ്‍സേര്‍ഡ് പ്രോഗ്രാം ഹിന്ദു പുരാണം അതുകഴിഞ്ഞ് ക്രിസ്തീയ പുരാണം ഇതെല്ലാം മതമൈത്രിയോടെ പാറുവമ്മയും മരുമകളും കൊച്ചുമക്കളും കാണും. ഇടയ്ക്കിടയ്ക്ക് പാറുവമ്മയുടെ നാരായണ നാരായണ... അമ്മേ ദേവീ.... എന്നുമുള്ള ജപാക്ഷരങ്ങളേ ഉയരാറുള്ളൂ. അതാ ആ മുഹൂര്‍ത്തമായി. ഏവരും തയാര്‍! ദേവിയും സഖിമാരും ചെറുസല്ലാപങ്ങളുമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ദേവിമാര്‍ക്ക് ഇത്രയും ധാര്‍ഷ്ട്യമുണ്ടോന്നു ചിലപ്പോള്‍ തോന്നിപ്പോകും. ഒന്നോ രണ്ടോ ഡയലോഗുകള്‍ ദേവിയും സഖിമാരും പറഞ്ഞുകാണും. ഉടന്‍തന്നെ പരസ്യം പ്രത്യക്ഷപ്പെട്ടു. ഈ പരിപാടി നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്....നാപ്ക്കിന്‍. 14കാരി പെണ്‍കൊച്ച് ഓടുന്നു...ചാടുന്നു...നാണിക്കുന്നു.. ഒടുവില്‍ കുട്ടിയുടെ അമ്മയും പ്രത്യക്ഷപ്പെടുന്നു. പിന്നെയും നാപ്ക്കിന്റെ പേരും പരസ്യവും. അതുകഴിഞ്ഞ് ദേവി പ്രത്യക്ഷപ്പെടുന്നു. \'ദേവി അവിടുത്തെ ആഗ്രഹം സാധിക്കുമെന്നു തോന്നുന്നില്ല. അച്ഛനമ്മമാര്‍ അവിടേക്കു സ്വയംവരം നിശ്ചയിച്ചിരിക്കുന്നു...\' സീരിയല്‍ തുടരുന്നു. അടുത്തത് മഹാഭാരത കഥ പാറുവമ്മ കൃഷ്ണഗീതം തുടങ്ങി. ഗാന്ധാരിയും ധൃതരാഷ്ട്രരുമാണ് രംഗത്ത്. കുറെ ഡയലോഗുകള്‍ കഴിഞ്ഞു. വരുന്നു ഒരു കോണ്‍ഡത്തിന്റെ പരസ്യം. ഒരു മാന്യന്‍ ഗമയോടെ വന്ന് കടയില്‍നിന്നും വാങ്ങിക്കൊണ്ടു പോകുന്നു. ഒരു മക്കുണ്ണാദമന്‍ കടയില്‍നിന്നു വിളറി. സംഗതിക്കുവേണ്ടി ഗദ്ഗദപ്പെടുന്നു. വീണ്ടും മഹാഭാരത കഥ തുടരുന്നു. തുടര്‍ന്ന് ദുര്യോധന സദസ്. പാഞ്ചാലി അപമാനിക്കപ്പെടുന്ന രംഗം. അട്ടഹാസങ്ങള്‍. കഥ തുടരുന്നു. പാഞ്ചാലി വിലാപങ്ങള്‍. ഇടവേള. വീണ്ടും ഇടവേള. അടിവസ്ത്രങ്ങളുടെ പരസ്യങ്ങളുടെ ഒരു നിര തന്നെ ഉടന്‍ വരുന്നു. സ്പോണ്‍സര്‍മാരുടെ ഇതിഹാസ താല്പര്യം കഴിഞ്ഞു. വീണ്ടും കഥ തുടരുന്നു. അടുത്തത് ക്രിസ്ത്യന്‍ കഥയാണ്. കുരിശും പുരോഹിതന്മാരും മറ്റും മറഞ്ഞു. ശീര്‍ഷക ഗാനം നിറഞ്ഞു. മലകള്‍, ഇടയന്മാര്‍ ബൈബിളിലെ അന്തരീക്ഷം, പുല്‍ക്കൂട്. ഉണ്ണിയേശുവിന്റെ ജനനമാണ്. ശിശുവിന്റെ രോദനം. ഇടവേള... വീണ്ടും പരസ്യം. അപ്രതീക്ഷിത ഗര്‍ഭധാരണത്തില്‍നിന്നും മോചനം. എഴുപത്തിരണ്ടു മണിക്കൂറിനുള്ളില്‍ ഒരെണ്ണം കഴിക്കൂ. ഗര്‍ഭധാരണം ഒഴിവാക്കാം. ക്രിസ്തുവിന്റെ ത്യാഗസ്മരണയും സ്നേഹസ്പര്‍ശനവും സ്പോണ്‍സര്‍ തന്നെ നിര്‍വഹിച്ചു കഴിഞ്ഞു. കഥ തുടരുന്നു. മലയാളത്തിലെ ചാനലുകളില്‍ ഇന്ന് മത്സരിച്ചുള്ള പുരാണ കഥാകഥനം നടക്കുകയാണ്. ഹിന്ദുക്കളുടെ പുരാണ ഇതിഹാസങ്ങള്‍ വേണ്ട മസാലകള്‍ ചേര്‍ത്ത് മാദക സിനിമാ നടിമാരുടെയും വില്ലന്‍ നടന്മാരുടെയും ഉടയാത്ത തൈരുപോലെയുള്ള മുഖങ്ങളിലൂടെ പുനരവതരിപ്പിക്കുന്നു. ഒപ്പം ചെലവുകാശിനും ലാഭത്തിനുംവേണ്ടി പരസ്യങ്ങളും. പരസ്യങ്ങളോ? അതാണ് നാം കണ്ടത്. മാലാഖമാരും ദേവിയും ദേവനും പ്രവാചകന്മാരും രംഗത്തുവരുമ്പോഴും ചിരിക്കുമ്പോഴും കരയുമ്പോഴും ശപിക്കുമ്പോഴും അല്ലെങ്കില്‍ നാടകീയ മുഹൂര്‍ത്തങ്ങളുണ്ടാകുമ്പോഴും പരസ്യങ്ങള്‍ കടന്നുവരുന്നു. പരസ്യങ്ങളാകട്ടെ ആധുനിക മനുഷ്യന്റെ ലൌകിക സുഖങ്ങള്‍ക്കും ശാരീരിക സുഖങ്ങള്‍ക്കും ഉതകുന്ന ഉല്പന്നങ്ങള്‍ മാത്രം. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെയും ഗുളികകളുടെയും അടിവസ്ത്രങ്ങളുടെയും ടൂത്ത് പേസ്റുകളുടെയും മറ്റും പരസ്യങ്ങള്‍. അതുമല്ലെങ്കില്‍ ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്ന സീരിയലുകളിലെ മൂരി ശൃംഗാരങ്ങളും അധമ ചിന്തകളും ഗൂഢാലോചനകളും പ്രകടമാക്കുന്ന രംഗങ്ങളുടെ ട്രെയിലര്‍ ഷോകള്‍. ഇതെന്തു പുണ്യപുരാണം. ഇതിലെവിടെയാണ് ഭക്തി? ജനലക്ഷങ്ങളുടെ വിശ്വാസം ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കുകയാണ് ഇക്കൂട്ടര്‍. ഇവിടെ ഭക്തിയുണ്ടോ? മത്സരിക്കുന്ന ചാനലുകള്‍ ഇത്തരം സീരിയലുകള്‍ പ്രക്ഷേപണം ചെയ്യുന്നത് പ്രേക്ഷകരെ വലയിട്ടു പിടിക്കുവാനാണ്. അവരുടെ റേറ്റിംഗ് നിരക്കുകൂട്ടി പരസ്യങ്ങള്‍ പിടിക്കുവാനാണ്. പാവം പാറുവമ്മമാരും ത്രേസ്യാമ്മമാരും സമയം കളഞ്ഞുകുളിക്കുന്നു. ചാനലുകള്‍ പുരാണേതിഹാസങ്ങള്‍ വില്‍ക്കുന്നു. ബൈബിള്‍ വില്‍ക്കുന്നു. കച്ചവടക്കാര്‍ കൂട്ടത്തില്‍ ഉല്പന്നങ്ങളും വില്‍ക്കുന്നു. ഇതാണ് ഭക്തി. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. വരുന്നു പുണ്യപുരാണ കഥ. സ്പോണ്‍സര്‍ ചെയ്യുന്നത്.... സോ....കൂള്‍.....ഹാ....നൈസ് ഇട്ടാല്‍ അറിയുകയില്ല.... സാമൂഹ്യപാഠം: അമ്മയ്ക്കു മിന്നു തീര്‍ത്താലും കാല്‍ക്കാശ് പോക്കറ്റില്‍ വീഴണം. ഇതാണ് പ്രൊഫഷണലിസം. ബിസിനസ്. എം.ബി.എ. ടെക്നിക്.

No comments: